Monday, May 22, 2006

ഫുട്ബോള്‍

നേരം പരുപരാന്ന് വെളുക്കുന്ന ആ പതിവു പ്രവര്‍ത്തി ദിനത്തില്‍ മൈതാനത്തിലേക്കിറങ്ങാനുള്ള ആദ്യ വിസിലായ അലാറം മുഴങ്ങി.വാര്‍മപ്പിനായി ബാത്റൂമിലേക്ക് നടന്നു.ഗീസറിന്റെ ആവശ്യമില്ലാതെ ധാരധാരയായി ഒഴുകുന്ന ചൂടുവെള്ളത്തില്‍ കുളിച്ചു കൊണ്ടിരുന്നപ്പോള്‍ പണ്ട് അടുപ്പിലൂതി കണ്ണീരുമായ് വെള്ളം ചൂടാക്കി കുളിച്ചിരുന്ന കാലം ഓര്‍മ്മ വന്നു.അന്ന് ഇഞ്ജ തേച്ച് സമയമെടുത്ത് മെല്ലെ കുളിച്ചാല്‍ മതിയായിരുന്നു.ഇന്ന് തിരക്കു മാ‍ത്രമുള്ള ഈ മരുഭൂവാസത്തില്‍ കുളിയും ഒരു പ്രഹസനം മാത്രം.


ജേഴ്സിയായ റ്റൈയ്യും പാന്റും ഷര്‍ട്ടുമെല്ലാമിട്ട് മൈതാനത്തിലേക്കിറങ്ങാന്‍ തയ്യാറായി.എന്തൊരു വിയര്‍പ്പ്...എന്തു ചെയ്യാം..ഇതെല്ലാമണിയണമെന്നത് കോച്ചിന് നിര്‍ബന്ധമാണ്.ബാല്‍ക്കണിയില്‍ പോയി പന്തിനെയൊന്നു നോക്കി. ടീമിന്റെ സൈക്കോയായ വാച്മാന്‍ അതിനെ വ്രത്തിയാക്കുന്നതേയുള്ളൂ.5 മിനിറ്റ്കൂടെ വാര്‍മപ്പിനു സമയമുണ്ട്.


കട്ടിലില്‍ സുഗമായി ഉറങ്ങുന്ന നന്ദയെ നോക്കി നെടുവീര്‍പ്പിട്ടു.എത്ര ഭാഗ്യവതി.. ജോലിക്കൊന്നും പോകെണ്ടാതെ വീട്ടമ്മയായി ഇങ്ങെനെ നേരം പുലരും വരെ ഉറങ്ങുക. അമ്മയുടെ മാറില്‍ച്ചേര്‍ന്നുറങ്ങുന്ന മകനെ നോക്കി മനസ്സിലിങ്ങനെ പറഞ്ഞു,ഒന്ന് വേഗം വളരെടാ..എന്നിട്ട് വേണം നിന്റെ അമ്മയും എന്നെ പോലെ ജോലിക്ക് പോകുന്നതെന്നിക്കു കാണാന്‍.


നന്ദ എഴുന്നേറ്റ് ഫ്രിഡ്ജില്‍ തലേ ദിവസമേ തയ്യാറാക്കി വച്ചിരുന്ന ചോറ്റുപാ‍ത്രമെടുത്തു തന്നിട്ട് ദേവേട്ടാ എന്നത്തേയുപോലെ ഓഫീസിലെത്തിയാലുടനെ വിളിക്കണേയെന്ന മുന്നറിയിപ്പും നല്‍കി എന്നെ യാത്രയാക്കി.പുലര്‍ച്ചേയെഴുന്നേറ്റ് വിയര്‍ത്തൊഴുകുന്ന ശരീരവുമായി വാഴയിലയില്‍ പൊതിഞ്ഞ് ചൂട് ചോറുമായി എന്നെ യാത്രയാക്കിയിരുന്ന അമ്മയുടെ മുഖം അവളിലെനിക്ക് കാണാനായില്ല.


എല്ലാവരും ഓരോ പന്തുമായി കളിക്കുന്ന ഒരുപാടുനീളമുള്ള മൈതാനത്തിലേക്ക് ഷൂസിന്റെ കുളമ്പടി നാദവുമായി കാണികളുടെ കൈയ്യടികളൊന്നുമില്ലാതെ ആ ദിവസത്തെ കളിയുടെ സമാരംഭത്തിനായ് ഞാനിറങ്ങി.


തുടച്ച് വ്രത്തിയാക്കിയതിന്റെ ചിഹ്നമായി സൈക്കോ ഉയര്‍ത്തിവയ്ക്കാറുള്ള വൈപ്പര്‍ താഴ്ത്തി ഞാന്‍ എന്റെ നിസ്സാന്‍ പന്തിന്റെയുള്ളില്‍ കടന്നതിനെ സ്റ്റാര്‍ട്ട് ചെയ്തു.ഇന്നും സുഗമമായി ഗോളടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും എതിര്‍ ടീമിനെ ഗ്രൌണ്ടില്‍ ഒരുപാട് കൊണ്ടുവരരുതേയെന്ന മൌന പ്രാര്‍ത്ഥനയുമായി ഞാന്‍ പന്തു മെല്ലെ ഗ്രൌണ്ടിലേക്കുരുട്ടി.


നീണ്ടു നിവര്‍ന്നു കിടക്കുന്ന മൈതാനത്തിന്റെ ഒരു മൂലയില്‍ നിന്നും അതിന്റെ മധ്യ ഭാഗത്തുള്ള എമിരേറ്റ് റോഡ് വരെയും ഞാന്‍ പന്തു അതിവേഗം നീക്കി.എതിരാളികളെക്കൊണ്ടുനിറഞ്ഞ എമിരേറ്റ് റോഡിന്റെ കവാടത്തില്‍ ഞാന്‍ പന്തുമായി വിയര്‍ത്തു.എതിര്‍ റ്റീമിന്റെ ഡിഫന്റര്‍മാര്‍ ഹോര്‍ണടിച്ചും ഇന്റികേറ്ററിടാതെ കുത്തിക്കയറ്റിയും എന്നെ വിയര്‍പ്പിച്ചു.ഷോള്‍ഡര്‍ പുഷില്ലാത്തതിനാല്‍ ഞാന്‍ ഒരുവിധം എതിരാളികളുടെ ഇടയിലൂടെ മെല്ലെ ഗ്രൌണ്ടിന്റെ മധ്യ ഭാഗത്തേക്ക് നീങ്ങി.എല്ലാവരും ഇഴഞ്ഞു നീങ്ങുന്ന ഗ്രൌന്‍ഡില്‍ ഏതോ കളിക്കാരനു പരുക്കുപറ്റിയ കാരണം എല്ലാ പന്തുകളും നിശ്ചലമാണ്.പരുക്കുപറ്റിയ് കളിക്കാരന്റെയടുത്തേക്ക് പോകുവാനായുള്ള ആമ്പുലന്‍സ് മുഴങ്ങി കേള്‍ക്കുന്ന സൈറണിലൂടെയും വെട്ടിത്തിളങ്ങുന്ന ചുവപ്പും മഞ്ഞയും കലര്‍ന്ന പ്രകാശകിരണങ്ങളിലൂടെയും കളിക്കാരെ വകഞ്ഞുമാറ്റി ഇടയിലൂടെ കടന്നുവരുന്നത് എന്റെ പന്തിന്റെ പുറകുവശം കാണാവുന്ന സ്പടിക തലത്തിലൂടെ ഞാന്‍ ദര്‍ശിച്ചു.


ഡോക്ടറിന് കടന്നു വരാ‍നായി എല്ലാ കളിക്കാരും ഗ്രൌണ്ടില്‍ സ്ഥലമൊരുക്കിക്കൊടുത്തു.നേടിയെടുത്ത വഴിയിലൂടെ ആംബുലന്‍സ് കുതിച്ച് നീങ്ങുന്നതിനിടയില്‍ എളുപ്പത്തില്‍ ഗോളടിക്കാമെന്ന ധാരണയോടെ ഒരു വിരുതന്‍ അതിന്റെ പിറകിലൂടെ പായുന്നതും കണ്ടു.ഇതെന്ത് അനീതിയെന്ന് എല്ലാവരും തങ്ങളുടെ പന്തിന്റെ ഹോര്‍ണുകള്‍ക്കൊണ്ട് ആരാഞ്ഞത് ലൈന്‍ അമ്പയറുടെ ശ്രദ്ധയില്‍പ്പെടുത്തിയതും ഈ വിരുതനെ അമ്പയര്‍ ഗ്രൌണ്ടില്‍ നിന്നും പുറത്താക്കിയതും പെട്ടെന്നായിരുന്നു.


തുടര്‍ന്ന് കളിക്കുവാനാവാത്ത വിധം പരുക്കുപറ്റിയതിനാല്‍ കളിക്കാരനെ സ്ട്രെച്ചറില്‍ തൂക്കിയെടുത്ത്
ആംബുലന്‍സില്‍ വെളിയിലേക്ക് കൊണ്ടുപൊയി. അദ്ദേഹത്തിന്റെ പന്ത് തകര്‍ന്ന് മൈതാനത്തിന്റെയൊരു വശത്ത് ചുരുണ്ടുകൂടി കിടന്നു.ഗ്രൌണ്ടിന്റെ മധ്യ ഭാഗമായ ഈ എമിറേറ്റ്സ് റോഡില്‍ എന്നും ഓരൊ കളിക്കാര്‍ക്കും ജീവനോ അംഗവൈകല്യമോ സംഭവിക്കുന്നത് പതിവുകാഴ്ചയാണ്.അല്പസമയത്തിനു ശേഷം കളി പുനരാരംഭിക്കപ്പെട്ടു.പന്തുമായി കുതിച്ച് പാ‍ഞ്ഞോളു എന്നു റഫറി കൈവീശി ആംഗ്യം കാണിച്ചു.


ഈ കളിക്കാരന്റെ പരുക്കു കാരണം എല്ലാവര്‍ക്കും തക്ക സമയത്തു ഗോളടിക്കുവാനുള്ള അവസരം നഷ്ടപ്പെടുമെന്നു തോന്നിയതിനാലാവാം എതിരാളികള്‍ പന്തുകള്‍ അതിവേഗം നീക്കുവാനാരംഭിച്ചു.നീണ്ട ഹോര്‍ണടികളുടെയും ബ്രേയ്ക്കുപിടിക്കുന്നതിന്റെയും ശബ്ദം ഗ്രൌണ്ടിലെവിടേയും പ്രതിഫലിച്ചു.മുന്‍പിലായി വരുവാനിരിക്കുന്ന രാഷിദിയാ തടസ്സവും കഴിഞ്ഞ് ഇന്നു ഗോളാടിക്കാന്‍ 30-45 മിനിറ്റ് താമസം നേരിടുമെന്നു മനസ്സിലായതിനാല്‍ ഞാന്‍ പന്തുമായി അസ്വസ്ഥനായി മുന്നേറി. ഇടക്ക് മഞ്ഞ വരയുടെ അപ്പുറത്തുകൂടി ഒരു ബെന്‍സ് പന്തുമായി കുതിച്ചുപാഞ്ഞ എതിരാളിയെ പൊസ്റ്റിന്റെ മറവില്‍ മറഞ്ഞിരുന്ന റഫറി ഓഫ്സൈട് വിളിച്ച് പുറത്താക്കിയത് എന്നെ ഹര്‍ഷപുളകിതനാക്കി.


പ്രതീക്ഷിച്ചതുപോലെ രാഷിദിയാ എക്സിറ്റില്‍ മുന്നേറാന്‍ എന്റെ നിസ്സാന്‍ പന്ത് ഊഴവും കാത്ത് കിടന്നു.വലതുവശത്തുകൂടെ ഗ്രൌണ്‍ടിന്റെ വെളിയിലൂടെ വന്നു അകത്തേക്ക് പന്ത് കുത്തികയറ്റുന്ന എതിരാളികളെ ഹോര്‍ണ്‍ അടിച്ച് എതിര്‍പ്പു പ്രകടിപ്പിച്ചെങ്കിലും അതു വകവെയ്ക്കാതെ അവര്‍ കുതിക്കുന്നതു കണ്ട് ഞാന്‍ എന്റെ പന്തുകൊണ്ട് ബമ്പര്‍-റ്റു-ബമ്പര്‍ ഡിഫെന്‍സ് പൊസിഷന്‍ കളിച്ചു.ഒരു മിഡ് ഫീല്‍ഡറെപ്പോലെ എല്ലാ പൊസിഷനിലും കളിക്കാനുള്ള വൈദഗ്ധ്യം ദിനംതോറുമുള്ള കളിയിലൂടെ ഞാന്‍ സ്വായത്തമാ‍ക്കിയിരുന്നു.


എതിര്‍വശത്തെ എതിരാളിയുടെ മുന്‍പിലേക്ക് ഇന്റികേറ്ററിടാതെ കുത്തികയറ്റിയപ്പോള്‍ മൊബൈലില്‍ നന്ദ കോളിങ്.ചേട്ടനിപ്പോളും റോഡില്‍ തന്നെയെന്ന് മനസ്സിലാക്കിയതിനാല്‍ അവളുടനെ അതു കട്ട് ചെയ്തു.മനസ്സല്പം കുളിര്‍ക്കുവാനായി റേഡിയോവിലെ സംഗീതവും കേട്ട് സിഗ്നല്‍ പച്ചയാവുന്നതും നോക്കിയിരുന്നപ്പോള്‍ പ്രതീക്ഷിച്ചപോലെ താങ്കള്‍ എവിടെയെന്നു ചോദിച്ചുള്ള ആ ചോദ്യവുമായി ഓഫീസില്‍നിന്നും വിളി വന്നു.മൊബൈല്‍ തല്ലി തകര്‍ക്കുവാന്‍ എന്നുമെന്നതുപോലെയപ്പോഴും തോന്നി.വൈകി ഗോളടിച്ചാല്‍ കോച്ചില്‍നിന്നും നേരിടേണ്ടിവരുന്ന മാനസിക പിരിമുറുക്കങ്ങളെയോര്‍ത്ത് യാന്ത്രികമായി എന്റെ പന്തിന്റെ വേഗം കൂടിക്കൊണ്ടേയിരുന്നു.


ഗോളടിക്കുവാനുള്ള വ്യഗ്രതയില്‍ മറ്റുള്ള കളിക്കാരെ ഫൌള്‍ ചെയ്തിടുന്ന കളിക്കാരെയും അവരെ മൈതാനത്തിനു പുറത്താക്കി പിഴയടിക്കുന്ന റഫറിമാരെയും എന്നത്തേയും പോലെ അന്നും ദ്രിശ്യമായി.


ഗോള്‍പോസ്റ്റിനടുത്തെത്താറായി എന്നു മന്സ്സിലക്കിയ ഞാന്‍ സിഗ്നലില്‍ വച്ച് എതിരാളികളെയെല്ലാം പിന്നിലാക്കി പന്തുമായി ഗോള്‍പൊസ്റ്റ് ലക്ഷ്യ്മാക്കി ഏകദേശം അന്‍പതു വാരയകലെനിന്നും ഒറ്റക്കുതിപ്പില്‍ ഒരു ലോങ്ങ് റേഞ്ജ് ഷോട്ടുതിര്‍ക്കുവാനായി ആക്സിലേട്റ്ററില്‍ കാലമര്‍ത്തുകയും സഹപ്രവര്‍ത്തകനും ഐ.എം.വിജയനെപ്പോലെ പന്തുമായി അസാധാരണ ഡ്രിബിളിങ്ങ് പാടവുമുള്ള തമ്പി തന്റെ പന്റുമായി എന്റെ മുന്നിലേക്കു കയറുവാനായി സൈടില്‍നിന്നും കുതിച്ചുവന്നു.വിഭ്രമിക്കാതെ വലത്ത് ഒഴിഞുകിടന്ന ഗോള്‍പ്പോസ്റ്റ് കണ്ടില്ലെന്നു നടിച്ച് ഇടത്തോട്ടുള്ള ഇന്റിക്കേറ്റരിട്ട് ഞാന്‍ വലത്തുവശത്തുള്ള ഗോള്‍പോസ്റ്റിലേക്ക് പന്തുരുട്ടിവിട്ടു.


ഗോള്‍..ആര്‍പ്പുവിളികളുയര്‍ന്നു ....അമ്പരപ്പോടെ ഗോളടിച്ചവന്റെ അഭിമാനതോടെ ഞാന്‍ ആര്‍പ്പുവിളികളെ എതിരേല്‍ക്കുമ്പോള്‍ പന്തിന്റെ താക്കോല്‍ ഇടത്തോട്ട് തിരിച്ചതും ആര്‍പ്പുവിളികള്‍ നിശബ്ദമായതുമൊന്നിച്ചായിരുന്നു.റേഡിയോയുടെ അവസരോചിതമായ ഇടപെടലില്‍ അഭൌമലോകത്തിലേക്ക് ക്ഷണികനേരത്തേക്കെത്തപ്പെട്ട ഞാന്‍ മൈതാനത്തിനു പുറത്തുള്ള കലുഷിത ഭൂമിയില്‍ മുഖം കറുപ്പിച്ചിരിക്കുന്ന കോച്ചായ മാനേജരേയും സഹപ്രവര്‍ത്തകരെയുമെല്ലാമോര്‍ത്ത് ഗോളടിച്ചെങ്കിലും തോല്‍വിയേറ്റുവാങ്ങേണ്ടിവന്ന കളിക്കാരന്റെ മനസ്സോടെ ഓഫീസിന്റെ പടികളില്‍ ഒരോന്നായി കാലെടുത്തു വച്ചു.

Wednesday, May 17, 2006

ഹ്രദയഭേദകം




പളിറ്റ്സര്‍ ഫോട്ടോ അവാര്‍ഡ്‌ കെവിന്‍ കാര്‍ട്ടര്‍ക്ക്‌ നേടികൊടുത്ത 1994-ലെ സുഡാന്‍ വരള്‍ച്ചയുടെ ചിത്രം.



പട്ടിണിയിലകപ്പെട്ട കുഞ്ഞ്‌ ഒരു കിലോമീറ്ററകലെയുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷണ ക്യാമ്പിലേക്ക്‌ ഇഴഞ്ഞു നീങ്ങുന്നു.


കുട്ടി മരിച്ചുകഴിഞ്ഞാല്‍ അതിനെ തിന്നുവാനായി കാത്തിരിക്കുന്ന കഴുകന്‍. ലോകത്തെ മുഴുവന്‍ നടുക്കിയ ചിത്രം.ഈ കുട്ടിക്ക്‌ പിന്നീടെന്തു സംഭവിച്ചെന്ന്‌ ആര്‍ക്കുമറിയില്ല. ഈ ചിത്രമെടുത്തയുടന്‍ അവിടെ നിന്നും കടന്നു കളഞ്ഞ കാര്‍ട്ടര്‍ക്കു പോലും.


മൂന്നു മാസങ്ങള്‍ക്ക്‌ ശേഷം മാനസിക പിരിമുറുക്കങ്ങളാല്‍ കാര്‍ട്ടര്‍ ആത്മഹത്യ ചെയ്തു.

കെവിന്‍ കാര്‍ട്ടറുടെ ഡയറി കുറിപ്പുകള്‍..'ദൈവമേ ഞനൊരിക്കലും ഭക്ഷണമെന്തുതന്നെ ആയിരുന്നാലും, അതെത്ര അരുചിയുള്ളതായിരുന്നാലും, എണ്റ്റെ വയറ്റില്‍ കഴിക്കാനിടമില്ലായിരുന്നാലും ഞാനത്‌ വെറുതെ കളയില്ലെന്ന്‌ പ്രതിഞ്ജയെടുക്കുന്നു. ഈ കുഞ്ഞിനെ അവിടുന്ന്‌ പരിരക്ഷിക്കുമെന്നും, ഈ മരീചികയില്‍ നിന്നും വിടുവിക്കുമെന്നും കരുതട്ടെ. ഈ കുഞ്ഞിനു ലോകത്തോടും ചുറ്റുപാടുകളുടെ അനീതിയോടും, സ്വാര്‍ത്ത ചിന്തകളൊടും ശരിയായ രീതിയില്‍ പ്രതികരിക്കനുള്ള ശക്തിയും നീ അവിടുന്നു നല്‍കേണമേ.. '



ഭക്ഷണത്തിനു വലിയ വില കല്‍പ്പിക്കാത്ത ഭോജനശാലകലുടെ മുന്‍പില്‍ തിരക്കുക്കൂട്ടുന്ന വാണിജ്യ സംസ്ക്കാരത്തിണ്റ്റെ മുഖമുദ്രകളായ നമ്മള്‍ക്ക്‌ ഒരിക്കലെങ്കിലും ഇത്തരത്തില്ലുള്ള പട്ടിണി പാവങ്ങളെയോര്‍ക്കാന്‍ ഈ ചിത്രമുപകരിക്കട്ടെ. ഈ ചിത്രം നിങ്ങളെ അലോസരപ്പെടുത്തിയേക്കാം, വേദനപ്പിച്ചേക്കാം.ഈ ലോകത്തില്‍ ഭക്ഷണത്തിണ്റ്റെ വിലയറിയുവാന്‍ വേണ്ടി സ്രിഷ്ടിക്കപ്പെടുന്ന ജന്‍മങ്ങളുടെ മുന്‍പില്‍ നമുക്ക്‌ പ്രണമിക്കാം. ഭക്ഷണശാലകളില്‍ ധൂര്‍ത്തടിക്കുമ്പോളും,അനാവശ്യമായി ഭക്ഷണസാധനങ്ങള്‍ കുപ്പത്തൊട്ടിയിലേക്ക്‌ വലിച്ചെറിയുമ്പോളും ഈ ഒരു ചിത്രം നമ്മുടെ മനസ്സിണ്റ്റെയുള്ളിലൊരു കറുത്ത രേഖാചിത്രമായി നിലനില്‍ക്കട്ടെ.

Thursday, May 04, 2006

പമ്പാനദിയുടെത്തീരങ്ങളില്‍...

കേരളത്തിലെ നദികളില്‍ നീളത്തിണ്റ്റെ കാര്യത്തില്‍ മൂന്നാംസ്ഥാനമുള്ള പമ്പാനദിയുടെ തീരത്താണു ഞങ്ങളുടെ നാട്‌. പീരുമേട്ടിലെ പുളിച്ചിമല, സുന്ദരമല, നാഗമല എന്നീ മലകളില്‍ നിന്നുമുത്ഭവിക്കുന്ന പമ്പാ നദി അതിണ്റ്റെ പ്രയാണത്തില്‍ കക്കിയാറിനേയും, മരുദയാറിനേയും, കക്കാടാറിനേയും, കല്ലടയാറിനേയും കൂട്ടുപിടിച്ച്‌ പമ്പയാറായി രൂപം കൊള്ളുന്നു. ശബരിമലയിലെ പുണ്യസ്ഥാനങ്ങളുടെ തീരങ്ങളിലൂടെയൊഴുകുന്നതിനാല്‍ പമ്പ പുണ്യനദിയായ്‌ അറിയപ്പെടുന്നു.റാന്നിയിലെ വടശ്ശേരിക്കരയില്‍ കല്ലാറുമായി കൂടിച്ചേരുന്ന പമ്പ അവിടെനിന്നും പന്നിയിലേക്കൊഴുകി പന്നിയാറായി അറിയപ്പെടുന്നു. പന്നിയില്‍നിന്നും പടിഞ്ഞാറുദിശയിലൊഴുകി കുറിയന്നൂരിലെത്തിയതിനു ശേഷം തെക്കോട്ടുള്ള ദിശയില്‍ ഞങ്ങളുടെ നാടായ മാരാമണ്ണിനും കോഴഞ്ചേരിക്കും മധ്യേയൊഴുകി നീരേറ്റുപ്പുറത്തുവച്ച്‌ മണിമലയാറ്റില്‍ സംഗമിച്ച്‌ വേമ്പനാട്ടുകായലിലൂടെ അറബിക്കടലില്‍ പതിച്ച്‌ തണ്റ്റെ 176 കി.മി പ്രയാണമവസാനിപ്പിക്കുന്നു.



എല്ലാ കാലങ്ങളിലും ഒരുപോലെ ഇഷ്ടപ്പെടുന്ന പമ്പയുടെ തീരങ്ങളിലാണു ഞങ്ങളുടെ ഒട്ടുമിക്ക നേരമ്പോക്കുകളും. വേനല്‍ക്കാലമായിക്കഴിഞ്ഞാല്‍ കഴുത്തറ്റം മാത്രം വെള്ളമ്മുള്ള പമ്പയില്‍ നീന്തലറിയാത്തവര്‍ക്കും സുഖമായി കുളിക്കാമായിരുന്നു.ഇപ്പോള്‍ മണല്‍വാരല്‍ കുഴികളില്‍പ്പെട്ട്‌ പലര്‍ക്കും അപകടങ്ങള്‍ സംഭവിക്കുന്നു.മണല്‍ വന്നടിയുവാന്‍ വേണ്ടി നദിയില്‍ ക്രിത്രിമമായി തടയിണകളുണ്ടാക്കിയിട്ടുണ്ട്‌. ഞങ്ങളീ തടയിണകളെ 'പുല്‍മുട്ട്‌' എന്നു വിളിക്കും. ഇത്തരം ഒരു പുല്‍മുട്ടിണ്റ്റെ ചരുവിലാണു വേനലുകളില്‍ ഞങ്ങളുടെ സംഗമസ്ഥാനം.ഞങ്ങളുടെ ഈ പുലിമുട്ടിനിരുവശത്തുമായാണു മാരാമണ്‍ കണ്‍വന്‍ഷന്‍ മണല്‍പ്പുറവും ആറന്‍മുള വള്ളംകളിയുടെ സ്റ്റാര്‍ട്ടിംഗ്‌ പോയിണ്റ്റും.



വര്‍ഷത്തിലൊന്നോ രണ്ടോ പ്രാവശ്യം ഞങ്ങള്‍ വെള്ളവലിക്കല്‍ എന്ന മീന്‍പിടുത്ത വിനോദത്തിലേര്‍പ്പെടും. വെള്ളവലിക്കല്‍ എന്ന ഈ പ്രക്രിയക്കു പത്തിരുപതാളുകള്‍ വേണമെന്നതിനാലാണു ഈ മീന്‍പിടുത്ത പ്രെക്രിയ വര്‍ഷത്തില്‍ ഒന്നുരണ്ടായി ചുരുങ്ങുന്നത്‌.സാധാരണ അമ്പലങ്ങളിലും കല്ല്യാണപ്പന്തലിലും മറ്റും കാണാറുള്ളപോലെ മുപ്പതു മുതല്‍ അന്‍പതു മീറ്റര്‍വരെ നീളത്തില്‍ കുരുത്തോല തോരണം ഉണ്ടാക്കിയെടുക്കും. എല്ലാവരും ചേര്‍ന്ന്‌ ഈ തോരണം വെള്ളാമൊഴുക്കിനെതിരായി വെള്ളത്തില്‍ത്താഴ്ത്തി ആറിനു കുറുകെ നീക്കിക്കൊണ്ടുപോകും. ഈ തോരണത്തിനു രണ്ടറ്റത്തും കൈയ്യില്‍ തോര്‍ത്തുമുണ്ടുകൊണ്ടു വലകോരുന്നതുപോലെ മീന്‍ കോരിയെടുക്കും. കുരുത്തോല വെള്ളത്തില്‍ താഴ്ത്തുമ്പോള്‍ അതിണ്റ്റെ നിറം കാരണം മീനുകള്‍ അതില്ലാത്തിടത്തുകൂടെ രക്ഷപ്പെടുവാന്‍ ശ്രമിക്കയും അവയുടെ ആ രക്ഷാസ്ഥാനങ്ങളില്‍ തോര്‍ത്തു വലപോലെ പിടിച്ച്‌ അതിനെ കുടുക്കുകയും ചെയ്യുന്ന ഈ ശൈലിയില്‍ മണിക്കൂറുകള്‍ക്കൊണ്ടു ഇഷ്ടം പോലെ മീന്‍ കിട്ടും.



വേനല്‍ക്കാലമായാല്‍ എല്ലാ നേരവും പമ്പയാറ്റില്‍ത്തന്നെ കുളി. വൈകുന്നേരങ്ങളിലെ ഫുട്ബോള്‍ കളി കഴിഞ്ഞുള്ള കുളിയാണു എറ്റവും രസകരം. സോപ്പിനുവേണ്ടി പിടിവലിയുള്ളതിനാലും കൊണ്ടുവരുന്ന സോപ്പ്‌ അന്നുതന്നെ തീരുമെന്നതിനാലും ലൈഫ്ബോയ്‌ ആയിരുന്നു എല്ലാവര്‍ക്കും പ്രിയങ്കരന്‍.



എല്ലാ കാലവസ്ഥകളിലും വ്യക്തമായ സ്വഭാവത്തോടെ ഒഴുകിയിരുന്ന പമ്പയ്ക്കിന്ന്‌ അശ്ശാസ്ത്രീയ മണല്‍വാരലിലൂടെയും മറ്റും അസ്വാഭാവികത കൈവന്നിരിക്കുന്നു.ദിനംപ്രതി സൌന്ദര്യം നഷ്ടപ്പെടുന്ന പമ്പയ്ക്കുമുന്‍പില്‍ നേര്‍ത്ത രോദനത്തിണ്റ്റെ രണ്ട്‌ വരി...



അന്ന് നീയെനിക്കു നിണ്റ്റെ അടിത്തട്ട്‌ കാണിച്ചുതന്നിരുന്നു
ഇന്ന് നീ നിണ്റ്റെ മുറിവേറ്റ അടിത്തട്ട്‌ അവ്യക്തമായി കാട്ടിത്തരുന്നു

അന്ന് നിണ്റ്റെ അടിത്തട്ടുകള്‍ മണല്‍ത്തരികളാല്‍ വെട്ടിത്തിളങ്ങി
ഇന്ന് നിണ്റ്റെ അടിത്തട്ടുകളില്‍ കറുത്തതരികളാല്‍ ഇരുളുമൂടി

അന്ന് നിണ്റ്റെ മടിത്തട്ടില്‍ ഞങ്ങള്‍ കല്ലിട്ടാം കുഴി കളിച്ചിരുന്നു
ഇന്ന് നിണ്റ്റെ മടിത്തട്ടില്‍ കല്ലുകള്‍ കാണാതെയാവുന്നു

അന്ന് നിണ്റ്റെ തെളിഞ്ഞ വിരിമാറില്‍ ഞങ്ങള്‍ നീര്‍ങ്ങാം കുഴി കളിച്ചിരുന്നു
ഇന്ന് നിണ്റ്റെ അവ്യക്തമായ വിരിമാറിലെ കുഴികളില്‍ കളി ഭയാനകമാവുന്നു

അന്ന് നിണ്റ്റെ മടിത്തട്ടിലൂടെ ഞങ്ങള്‍ നെടുകയും കുറുകയും നീന്തി തുടിച്ചിരുന്നു
ഇന്ന് നിണ്റ്റെ മടിത്തട്ടിലെ ആഴമേറിയ കുഴികളില്‍ ഞങ്ങള്‍ പകച്ച്‌ നില്‍ക്കുന്നു

അന്ന് നിണ്റ്റെ തീരങ്ങളിലെ കുറ്റിച്ചെടികള്‍ക്കിടയില്‍ ഞങ്ങള്‍ ഒളിച്ച്‌ കളിച്ചിരുന്നു
ഇന്ന് നിണ്റ്റെ ചതുപ്പുനിറഞ്ഞ തീരങ്ങളില്‍ ഞങ്ങളുടെ കാലിടറുന്നു

അന്ന് നിണ്റ്റെ മടിത്തട്ടില്‍ നിന്നും മണല്‍ വാരിയെറിഞ്ഞു ഞങ്ങള്‍ കുറുമ്പുകാട്ടിയിരുന്നു
ഇന്ന് നിണ്റ്റെ മടിത്തട്ടില്‍ നിന്നും ചളിവാരിയെറിഞ്ഞ്‌ ഞങ്ങള്‍ വിക്രിതികാട്ടുന്നു

അന്ന് നിണ്റ്റെ വിരിമാറില്‍ ഞങ്ങള്‍ കായ്ഫലങ്ങള്‍ മുളപ്പിച്ചിരുന്നു
ഇന്ന് നീ എപ്പോളൊക്കെയോ നിറഞ്ഞുകവിഞ്ഞതിനെ വിഴുങ്ങിക്കളയുന്നു

അന്ന് നിണ്റ്റെ തീരങ്ങള്‍ ദ്രഡവും നിണ്റ്റെ പാതകള്‍ വ്യക്തവുമായിരുന്നു
ഇന്ന് നീ അവ്യക്തമായ പാതയിലൂടെയൊഴുകി തീരങ്ങളെ കാര്‍ന്നുതിന്നുന്നു

അന്ന് നീ ഞങ്ങള്‍ക്ക്‌ വെളുത്ത സുന്ദരി
ഇന്ന് നീ ഞങ്ങള്‍ക്ക്‌ കറുത്ത അസ്സുന്ദരി..