ഏകദേശം 1994-95ല്‍ മംഗലാപുരത്ത് എഞ്ജിനീയറിങ്ങിന് പഠിക്കുന്ന കാലം. പത്തിരുന്നൂറ് രൂപാ മാസം മിച്ചം വന്നാല്‍ നാട്ടില്‍ പോകുന്ന പതിവ്. നാട്ടില്‍ പോകുന്നതിന്റെ മുഖ്യ ഉദ്ദേശം അടുത്ത മാസത്തേക്കുള്ള ‘ചിക്കിലി’ ഒപ്പിക്കുക, മുഷിഞ്ഞ തുണിയൊക്കെ സ്വയം മേലനങ്ങാതെ കഴുകി തിരിച്ചു കൊണ്ടു വരിക,നാട്ടിലെ സുഹൃത്തുകളുമായ് ഒന്നു കൂടുക ഇവയൊക്കെ. ക്ലാസ്സില്‍ കയറുക എന്ന ശീലം എച്ച്.ഓ.ടി വാര്‍ണിങ്ങ് തരുമ്പോള്‍ മാത്രമായതിനാല്‍ അറ്റന്‍ഡന്‍സ് ഒരു പ്രശ്നമാക്കാറില്ലായിരുന്നു.
ഇങ്ങനെ ഏകദേശം മുന്നൂറ് രൂപാ മിച്ചമുണ്ടായിരുന്ന ഒരു മാസം ഞാനുമെന്റെ സഹ മുറിയനും നാട്ടില്‍ പോകുവാന്‍ തീരുമാനിച്ചു. മംഗലാപുരത്ത് നിന്നും ഏകദേശം 150 കി.മി അകലെയാണ് ഞങ്ങളുടെ കോളേജ് സ്ഥിതി ചെയ്യുന്ന ബട്ക്കല്‍ എന്ന സ്ഥലം. താമസ്സിക്കുന്ന വീട്ടില്‍ നിന്നും 5 രൂപാ ബട്ക്കല്‍ ബസ്സ് സ്റ്റാന്‍ഡിലേക്കും അവിടെ നിന്നും മംഗലാപുരത്തേക്ക് 50 രൂപാ ബസ്സ് ചാര്‍ജ്ജും,മംഗലാപുരത്തുനിന്നും തിരുവല്ലായ്ക്ക് 125 രൂപാ ട്രയിന്‍ ചാര്‍ജ്ജും,പിന്നെ തിരുവല്ലായില്‍ നിന്നും വീട്ടിലേക്ക് 4 രൂപാ ബസ്സ് ചര്‍ജ്ജും. അങ്ങനെ മൊത്തം 184 രൂപാ മാത്രം യാത്രാചെലവ്. കയ്യില്‍ ഇപ്രാവശ്യം മുന്നൂറ് രൂപായുള്ളതിനാല് ലാവിഷായി പോകാം,കണ്ണൂര്‍ക്കാരനായ കൂട്ടുകാരന്റെ കയ്യിലും ആവശ്യത്തിന് പണം.
ബ്ട്ക്കലില് നിന്നും ഉച്ചതിരിഞ്ഞ് ഏകദേശം ഒന്നര മണിയോടെ ഞങ്ങള്‍ക്ക് മംഗലാപുരത്തേക്കുള്ള ബസ്സ് കിട്ടി. കയ്യില്‍ ആവശ്യത്തിന്നു പൈസായുള്ളതിനാല് ബോംബേയില്‍നിന്നു വരുന്ന ആ ബസ്സിന്റെ പുഷ് ബാക്ക് സീറ്റില്‍ അല്പം ഗമയോടെ നീണ്ടു നിവര്‍ന്ന് കിടന്നുറങ്ങി. മലബാര്‍ എക്സ്പ്രസ്സിലെ ജനറല്‍ കമ്പാര്ട്ട്മെര്ന്റില് ഇരിക്കാന്‍ പറ്റിയാല്‍ തന്നെ ഒരു ഭാഗ്യമാണെന്നതിനാല് ഈ മുന്‍കൂര്‍ ഉറക്കം അത്യാവശ്യമാണ്. ആ ഉറക്കം നാലര മണിയായപ്പോള്‍ മംഗലാപുരത്ത് അവസാനിച്ചു. മലബാര്‍ എക്സ്പ്രസ്സ് ആറുമണിക്കേയുള്ളൂ, ലാവിഷ് സമയവും പൈസയുമുള്ളതിനാല് അല്പം മുന്തിയ ഹോട്ടലില്‍ കയറി മുന്‍കൂര്‍ ഡിന്നര്‍ കഴിച്ചു. അങ്ങനെ മുന്‍കൂര്‍ ഉറക്കത്തിനും, ഭക്ഷണത്തിനും ശേഷം നാട്ടില്‍ പോകുന്നതിന്റെ ആഹ്ലാദവും, ഇന്ന് ഏത് തരുണീമണിയെയാവും ലൈനടിക്കാന്‍ ട്രയിനില്‍ കിട്ടുക എന്നതുമൊക്കെ സ്വപ്നം കണ്ട് മംഗലാപുരം റയില്‍വേ സ്റ്റേഷനിലെത്തിയപ്പോളാണ് ഞങ്ങള്‍ ഞെട്ടിക്കുന്ന ആ വാര്‍ത്ത കേട്ടത്.
മെസ്സില്‍ പപ്പടം നല്കാഞ്ഞതിന്റെ പേരില്‍ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള റയില്‍വേ ജീവനക്കാര്‍ പണിമുടക്കില്‍.ചുരുക്കത്തില്‍ മലബാര്‍ എക്സ്പ്രസ്സ് യാത്ര, നടക്കാത്ത ഒരു സ്വപ്നമായി എന്ന നഗ്ന സത്യം ഞങ്ങള്‍ മനസ്സിലാക്കി.
പഴ്സിലെ സാമ്പത്തിക സ്ഥിതിയിലേക്ക് മനസ്സ് വിരല്‍ചൂണ്ടി. ഏയ്, ഇരുന്നൂറ്റി ചില്വാനം ബാക്കിയുണ്ട്. ഡയറക്റ്റ് ബസ്സൊന്നും ഈ നേരത്ത് കിട്ടില്ല, കട്ട് ജേര്ണിയടിച്ചു പോകാം.., എന്റെ സുഹൃത്ത് പറഞ്ഞു. ഇപ്പോള്‍ കാസര്‍ക്കോടിനു പോയാല്‍ മൂകാംബിക - ഗുരുവായൂര്‍ ബസ്സായ അംബിക കിട്ടാന്‍ സാധ്യത കണ്ടു. ഉടനെ ഞങ്ങള്‍ കാസര്‍ക്കോടേക്ക് തിരിച്ചു. അവിടെ ചെന്നപ്പോള്‍ അംബിക പോയിട്ടില്ല എന്നറിഞ്ഞു. പക്ഷേ അല്പ നേരത്തെ കാത്തിരിപ്പിനു ശേഷം ,‘ഞാന്‍ ഇങ്ങനെയെത്ര ചേട്ടന്മാരെ കണ്ടിട്ടുള്ളതാ’ എന്ന കണക്കേ അംബിക എന്ന അവള് കാസര്‍കോട് ബസ്സ് സ്റ്റാന്‍ഡിനു മുന്‍പിലൂടെ നിര്‍ത്താതെ ചീറിപ്പാഞ്ഞു പോയി. സ്ഥലമില്ല മക്കളേ എന്ന് ആംഗ്യം കണ്ടക്ടര്‍ കൈകള്‍ പുറത്തേക്കിട്ടു കാണിച്ചു.
നിരാശനായി ഞാന്‍ എന്റെ സുഹൃത്തിന്റെ മുഖത്തേയ്ക്ക് നോക്കി. കണ്ണൂര്‍ വരെ മാത്രം പോകേണ്ട അവന് വളരെ കൂളായി എന്നോട് പറഞ്ഞു “ഹൈവേയില്‍ പോയാല്‍ പാണ്ടി ലോറിയെന്തെങ്കിലും കിട്ടും, വാടാ..”. അവനെ അനുഗമിച്ച് ഞാന്‍ നടന്നു. ഹൈവേയിലെ അല്പ സമയത്തെ കാത്തിരിപ്പിനുശേഷം ഒരു മഹാരാഷ്ട്രക്കാരന്റെ ലോറി ഞങ്ങളുടെ മുന്പില് നിര്‍ത്തി. അറിയാവുന്ന ഹിന്ദിയില്‍ വില പേശി കോഴിക്കോട് വരെ 50 രൂപയും, കണ്ണൂര്‍ വരെ 40 രൂപയും എന്ന അഗ്രിമെന്റില്‍ ആ ലോറിയില്‍ ഞങ്ങള്‍ യാത്രയായി.
നിറയെ പച്ചക്കറിയുമായി വരുന്ന ആ ലോറി കോഴിക്കോട് മാര്‍ക്കറ്റിലേക്കുള്ളതാണ്. നല്ല ലോഡുള്ളതിനാല്‍ വണ്ടിയ്ക്ക് സ്പീഡ് വളരെ കുറവായിരുന്നു. അറിയാവുന്ന മുറി ഹിന്ദിയിലൊക്കെ അയാളുമായി ഇടയ്ക്കൊക്കെ സംസാരിച്ചിരുന്ന് ഞാന്‍ അറിയാതെ ഉറങ്ങിപ്പോയി. ഇടയ്ക്ക് എന്റെ സുഹൃത്ത് കണ്ണൂരായപ്പോള് യാത്രപറഞ്ഞിറങ്ങി. ഒടുവില്‍ ഏകദേശം വെളുപ്പിന് 4.30 മണിയായപ്പോള്‍ കോഴിക്കോട് മാര്‍ക്കറ്റില്‍ അയാള്‍ എന്നെ ഇറക്കി വിട്ടു. കോഴിക്കോട് കെ.എസ്സ്.ആര്.ടി.സി ബസ്സ് സ്റ്റാന്‍ഡില്‍ ചെന്നപ്പോള്‍ ആറ് മണിയ്ക്ക് തിരുവല്ലാ വഴി ഒരു തിരുവനന്തപുരം എക്സ്പ്രസ്സ് ഉള്ളതായി അറിഞ്ഞു. അത് ഏകദേശം 2 മണിയാകുമ്പോള്‍ തിരുവല്ലായിലെത്തും എന്ന സന്തോഷത്തില്‍ ഞാന്‍ ആ ബസ്സിനായി കാത്തു നിന്നു. ഒടുവില്‍ ബസ്സ് വന്നു തിരുവല്ലായ്ക്ക് ടിക്കറ്റെടുത്തു. കൃത്യം ആറു മണിക്കു തന്നെ ആ തിരുവനതപുരം എക്സ്പ്രസ്സ് യാത്ര തിരിച്ചു. മലബാര്‍ എക്സ്പ്രസ്സ് തിരുവല്ലായില്‍ എത്തേണ്ട സമയം. ഇപ്പോള്‍ ഞാന്‍ ഏകദേശം എട്ട് മണിക്കൂര്‍ വൈകി യാത്രചെയ്തുക്കൊണ്ടിരിക്കുന്നു!
തിരുവന്തപുരം എക്സ്പ്രസ്സിലെ ഹൈ ബാക്ക് റെസ്റ്റ് സീറ്റ് ലോറിയിലെ പലക സീറ്റിനേക്കാള്‍ സുഖം പകര്‍ന്നതിനാലാവാം അല്പ നേരത്തിനുള്ളില്‍ തന്നെ ഞാന്‍ ഗാഡ നിദ്രയിലേക്കാണ്ടു വീണു. ചാലക്കുടി ബസ്സ് സ്റ്റാഡില്‍ പ്രഭാത ഭക്ഷണത്തിനായി ബസ്സ് നിര്‍ത്തിയപ്പോളാണ് ഞാനുണര്‍ന്നത്. നല്ല വിശപ്പും, നല്ല സാമ്പത്തിക സ്ഥിതിയുമുണ്ടായിരുന്നതിനാല് രണ്ടു പ്ലേറ്റ് പൂരി കഴിച്ചു. പത്തിരുപതു നിമിഷത്തിനെ വിശ്രമത്തിന് ശേഷം ബസ്സ് വീണ്ടും യാത്ര തുടര്‍ന്നു.
വയര്‍ ഫുള്ളാക്കിയതിനാല് കിട്ടിയ ഊര്‍ജ്ജത്തില്‍ ഞാന്‍ വഴിയോരകാഴ്ചകളൊക്കെ കണ്ട് രസിച്ചിരുന്നു. ആ രസത്തിന്റെ ഇടയിലാണ് എന്റെ വയറിനുള്ളില്‍ പ്രകമ്പനവുമായി ആ കയ്പ്പുനീരിറങ്ങിവന്നത്. വെറും ഗ്യാസ്സായിരിക്കാം എന്നോര്‍ത്തു മനസ്സിനെ സ്വയം സമാധാനിപ്പിച്ചു. അപ്പോളതാ വീണ്ടും..., ഇത് പ്രശ്നക്കാരന്‍ തന്നെ, സീറ്റില്‍ അമര്‍ന്നിരുന്ന് കണ്ണുകളടച്ച് ഉറങ്ങാന്‍ ശ്രമിച്ചു. കുറച്ചു നേരത്തിനു ശേഷം ബസ്സ് അങ്കമാലി ബസ്സ് സ്റ്റാന്‍ഡില്‍ നിര്‍ത്തി. അപ്പോള്‍ വയറിനുള്ളിലെ പ്രശ്നക്കാരന്‍ “ഡു യു വാണ്ട് റ്റു ഡൌണ്‍ലോട് നൌ” എന്ന ചോദ്യമെന്നോട് ചോദിച്ചു. കൈയ്യില്‍ ഇനി വെറും ഇരുപത്തി അഞ്ച് രൂപാ മാത്രം ബാക്കി. ഇവിടെയെങ്ങാണുമിറങ്ങിയാല് പിന്നെ വീട്ടിലെത്താന്‍ ഒരു വകുപ്പുമില്ല എന്ന കാരണത്താല്‍ സീറ്റിലൊന്നുകൂടി അമര്‍ന്നിരുന്നു. എന്റെ ഭാഗ്യത്തിന് വിശാലമായി ഇരിക്കാന്‍ എന്റെ സൈട് സീറ്റ് കാലിയായി കിടന്നു.
അങ്കമാലിയ്ക്കും പെരുമ്പാവൂരിനുമുള്ള യാത്രയ്ക്കിടയില്‍ ഇടയ്ക്കിടയ്ക്ക് പ്രശ്നക്കാരന്‍, പോപ്പ് അപ്പ് വിന്ഡോയിലെപ്പോലെ “ഡു യു വാണ്ട് റ്റു ഡൌണ്‍ലോട് നൌ” എന്ന ചോദ്യം ചോദിച്ചു കൊണ്ടേയിരുന്നു. നോ..നോ എന്ന് മറുപടി കൊടുത്തും, സീറ്റില്‍ ആസനത്തിന്റെ പൊസിഷന്‍ ചേയ്ജ് ചെയ്തു കൊണ്ടുമിരുന്നു. പെരുമ്പാവൂര്‍ ബസ്സ് സ്റ്റാന്‍ഡ് പുതിയതായിരുന്നതിനാലാകാം ബസ്സ് അവിടെയെത്തിയപ്പോള്‍ അവന് ഒരു പുതിയ ചോദ്യവുമായി കടന്നു വന്നത്. “ഡു യു റിയലി വാണ്ട് റ്റു ഡൌണ്‍ലോട് നൌ” എന്ന്. പക്ഷേ ചോദ്യത്തിന് രണ്ട് ഓപ്ഷനുണ്ടായിരുന്നു നൌ-വും,ലേറ്റര്‍-ഉം. ഇവനെ ഡൌണ്‍ലോട് ചെയ്യാതെ നിവര്‍ത്തിയില്ല എന്ന യാഥാര്‍ത്ഥ്യം മനസ്സിലായതിനാലും, സാമ്പത്തിക സ്ഥിതി പരുങ്ങലിലായതിനാലും , ഡൌണ്‍ലോട് ചെയ്യാതെ മാക്സിമം പിടിച്ചു നില്ക്കുക എന്ന പോളിസിയില്‍ ഞാന്‍ ‘ലേറ്റര്‍’ എന്ന ഓപ്ഷന് തിരഞ്ഞെടുത്തു.
പെരുമ്പാവൂരിനും മൂവാറ്റുപ്പുഴ്യ്ക്കുമിടയിലുള്ള യാത്രയില്‍ അവന് തുടരെ തുടരെ ആ ചോദ്യം ചോദിച്ചുകൊണ്ടേയിരുന്നു. വയറിനെ കൈകള്‍ക്കൊണ്ട് ഞെക്കിയും സീറ്റില്‍ നിന്ന് അല്പ സമയം ഉയര്‍ന്നു നിന്നും, ആസനം സീറ്റിലിട്ടുരസിയും, ആ ഡൌണ്‍ലോടിങ്ങ് മൂവാറ്റുപുഴ സ്റ്റാന്ഡിലാക്കാന് ഞാന്‍ പണിപ്പെട്ടുകൊണ്ടിരുന്നു. ഒടുവില്‍ മൂവാറ്റുപുഴ സ്റ്റാന്‍ഡിലെത്തിയപ്പോള്‍ “ഐ വാണ്ട് റ്റു ഡൌണ്‍ലോട് നൌ” എന്ന ധീരമായ തീരുമാനം ഞാനെടുത്തു. എന്റെ ഇറങ്ങാനുള്ള തയ്യാറെടുപ്പു കണ്ടപ്പോള്‍ താന്‍ തിരുവല്ലായ്ക്കല്ലേ ടിക്കറ്റെടുത്തത് എന്ന് കണ്ടക്ടര്‍ ചോദിച്ചു. ‘സാര്‍, അത്യാവശ്യമായി ഒരു
സുഹൃത്തിനെ ഇവിടെ കാണുവാനുണ്ട്’, എന്ന മറുപടി കൊടുത്തിട്ട് ഞാന്‍ ബസ്സില്‍ നിന്നും ചാടിയിറങ്ങി ബസ്സ് സ്റ്റാന്‍ഡിലെ ഡൌണ്‍ലോടിങ്ങ് സെന്ററിലോട്ട് ഓടി.
പാതി ചാരിയിട്ടിരുന്ന ആ ഡൌണ്‍ലോടിങ്ങ് സെന്ററിന്റെയുള്ളില് ബക്കറ്റോ, പാട്ടയോ ഒന്നും കാണാതെ ഞാന്‍ പരുങ്ങി നിന്നു. ‘റാംജി റാവു സ്പീക്കിങ്ങില്‍’ മുകേഷ് ചാടിക്കയറിയ പോലെ, ഒരദ്ദേഹം ഒരു പാട്ടയുമായ് വന്ന് സെന്റരിലേക്ക് ചാടിക്കയറി വാതിലിനു മുന്പില് നിന്നുകൊണ്ട് എന്നോട് ‘എന്താ’..എന്ന് ചോദിച്ചു. ‘ഒന്ന് പോകനാണ്’, എന്ന് പരുങ്ങി പരുങ്ങി ഞാന്‍ മറുപടി പറഞ്ഞു. ‘ഇത് സ്റ്റാഫിനു മാത്രമുള്ളതാണ്, നിങ്ങള്‍ക്കു പോകാനാണെങ്കില്‍ പാലത്തിന് താഴെ പബ്ലിക്ക് കക്കൂസ്സുണ്ട്’ എന്നു പറഞ്ഞിട്ട് അയാള്‍ വാതിലടച്ച് അകത്ത് കടന്നു.
‘ദൈവമേ ഒന്ന് ഡൌണ്‍ലോട് ചെയ്യാന്‍ എന്തൊക്കെ ബുദ്ധിമുട്ട്, ഇനിയെവിടെയാണോ ഈ പാലം’എന്നീ മനോവിചാരങ്ങളുടെയിടയില് വയറില്‍ നിന്ന് ‘ഡൊണ്ലോട് മീ നൌ’ എന്ന ആക്രോശവും വന്നുകൊണ്ടിരുന്നു. ആ ഭാരമേറിയ ബാഗും തൂക്കി ഞാന്‍ നിരത്തിലേക്കിറങ്ങി. വഴിയില്‍ കണ്ട മധ്യവയസ്ക്കനോട് , പബ്ലിക്ക് കക്കൂസ് എവിടെയാണെന്ന് ചോദിച്ചു. എന്റെ പാന്റും ഷൂസും ബാഗും എല്ലാം കണ്ടതിനാലാവാം ,‘ഗോ സ്റ്റ്രൈയ്റ്റ് ആന്റ് റ്റേണ്‍ റൈറ്റ്’ എന്നയാള്‍ ഇംഗ്ലീഷില്‍ മറുപടി തന്നു. അങ്ങനെ പത്തു പതിനഞ്ച് മിനിട്ടിന്റെ നടത്തത്തിനൊടുവില്‍ മൂവാറ്റുപ്പുഴയാറിന്റെ തീരത്തുള്ള ആ ഡൌണ്‍ലോടിങ്ങ് സെന്ററില്‍ ഞാന്‍ എത്തിചേര്‍ന്നു.
ആറിന്റെ തീരമായതിനാല്‍ വെള്ളം ഒരു പ്രശനമല്ലെന്ന് മനസ്സിലാക്കിയ ഞാന്‍ ഡൌണ്ലോടിങ്ങിനവിടെ തടസ്സമൊന്നുമുണ്ടാവില്ലെന്ന് മനസ്സിലാക്കി. സെന്ററിന്റെ അകത്ത് കയറി പാട്ടയെടുത്ത് ആറ്റില്‍പോയി വെള്ളം നിറച്ചതിന് ശേഷം ഒരു എയര്‍ക്രാഫ്റ്റിന്റെ ക്രാഷ് ലാന്‍ഡിങ്ങ് പോലെ ഞാന്‍ ആ കൃത്യം നിര്‍വഹിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഡൌണ്ലോടിങ്ങിന് അങ്ങനെ മൂവാറ്റുപുഴ പാലം സാക്ഷിയായി നിന്നു.ജീവിതത്തിലെ വലിയൊരു പ്രതിസന്ധി ഘട്ടം തരണം ചെയ്ത സന്തോഷത്തില്‍ ഞാന്‍ തുടര്‍ന്നുള്ള യാത്രയ്ക്കായി മൂവാറ്റുപുഴ സ്റ്റാന്‍ഡിലേയ്ക്ക് യാത്ര തിരിച്ചു.
ഇനിയും കയ്യിലുള്ളതു ആകെ ഇരുപത്തി അഞ്ച് രൂപാ. ഓര്‍ഡിനറി ബസ്സില്‍ യാത്ര ചെയ്താല്‍ മാത്രമേ വീട്ടിലെത്താന്‍ പറ്റുകയുള്ളൂ. ഏതായാലും തക്ക സമയത്ത് തന്നെ ഒരു കോട്ടയം ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി കിട്ടി കോട്ടയത്ത് എത്തിചേര്‍ന്നു. അവിടെ നിന്ന് അടുത്ത ഓര്‍ഡിനറിയില്‍ തിരുവല്ലായിലും എത്തിച്ചേര്‍ന്നു.
തിരുവല്ലാ പ്രൈവറ്റ് ബസ്സ് സ്റ്റാന്‍ഡില്‍ നിന്നും കോഴഞ്ചേരി ബസ്സില്‍ കയറി ,ബാക്കി അഞ്ജു രൂപാ കൈയ്യിലുണ്ട്, നാലു രൂപായെ ടികറ്റാകുകയുള്ളൂ. ഇവിടെ വരെ എത്തിച്ചതിന് സകല ഈശ്വരന്മാര്ക്കും മനസ്സില്‍ നന്ദി പറഞ്ഞിരിക്കുമ്പോളാണ് ആ ബസ്സിലേക്ക് എന്റെ രണ്ടു സുഹൃത്തുക്കള്‍ കയറി വന്നത്. അവര്‍ എന്നെ കണ്ടാല്‍ അവരുടെ ടികറ്റെടുക്കേണ്ടി വരുമെന്ന് മനസ്സിലാക്കിയ ഞാന്‍,ഉടനെ തന്നെ ഉറക്കം നടിച്ച് കണ്ണുകള്‍ മുറുക്കിയടച്ചിരുന്നു. ‘മാരണം’ വന്നു തുടങ്ങിയാല്‍ അത് വന്ന് കൊണ്ടേയിരിക്കുമല്ലോയെന്നോര്ത്ത്, എന്നെ അവന്മാര് കാണരുതേയെന്നു പ്രാര്‍ത്ഥനയോടെ കണ്ണുമടച്ചിരുന്നു. ബസ്സിനുള്ളില്‍ കയറി അല്പനേരത്തിനുള്ളില് തന്നെ അവര്‍ എന്നെ കണ്ടു. ഉറക്കം നടിച്ച് കണ്ണടച്ചിരുന്ന എന്നെ അവരിലൊരാള്‍ തോണ്ടി വിളിച്ചു. ഗാഡമായ ഉറക്കത്തില്‍ നിന്നുമുണര്ന്നവനെപ്പോലെ കണ്പോളകള് അല്പം മാത്രം തുറന്ന് ഞാന്‍ നോക്കി. ടിക്കറ്റെടുക്കാന്‍ കണ്ടക്റ്ററിതുവരെ വന്നിട്ടില്ലാ എന്ന് മനസ്സിലാക്കിയയതിനാലും, അവന്മാരുമായി സംസാരിക്കാന്‍ പോയാല്‍ അവരുടെ ടിക്കറ്റെടുക്കേണ്ടി വരുമെന്നതിനാലും, രണ്ടു പേര്‍ക്കും ഒരു ചെറു പുഞ്ചിരി മാത്രം സമ്മാനിച്ചിട്ട് ഞാന്‍ വീണ്ടും കണ്ണുകള്‍ മുറുക്കെയടച്ചു കിടന്നു. സീറ്റ് ലഭിക്കാഞ്ഞതിനാല്‍ അവര്‍ ബസ്സിന്റെ പുറകിലേക്ക് നീങ്ങി നിന്നു. ഞാന്‍, എന്റെ ടിക്കറ്റ് മാത്രമെടുത്ത്, എന്റെ സ്റ്റോപ്പിന് രണ്ട് സ്റ്റോപ്പ് മുന്‍പിലവര്‍ ഇറങ്ങുന്നത് വരെ ഗാഡ നിദ്ര നടിച്ച് കിടന്നു. ഒടുവില്‍ ഞാന്‍ വീട്ടില്‍ ഏകദേശം 12 മണിക്കൂര്‍ ലേറ്റായി, വൈകുന്നേരം 7 മണിയോടെ ലാന്‍ഡു ചെയ്തു.
ജീവിത്തത്തിലെ ഏറ്റവും സുഖകരമായ ഡൌണ്ലോടിങ്ങും, സുഹൃത്തുകളുടെ മുന്നിലെ തന്ത്രപരമായ ഇടപെടലുകളിലും, കറക്റ്റ് ഒരു രൂപാ മാത്രം മിച്ചമായി ഇവിടെ എത്തിചേര്‍ന്നതും എല്ലാം ഓര്‍ത്ത്, സ്വയം അഭിമാനിച്ച്, ആ ദീര്‍ഘയാത്രയുടെ ക്ഷീണത്തില്‍ ഞാന്‍ കട്ടിലില്‍ മലര്‍ന്ന് കിടന്ന് സുഖമായി ഉറങ്ങി.
പിറ്റേന്ന് രാവിലത്തെ ഭക്ഷണമെല്ലാം കഴിഞ്ഞ് ഞാന്‍ കവലയിലേക്കിറങ്ങി. കവലയിലെ ഞങ്ങളുടെ ക്ലബിന്റെ മുന്പില് സുഹൃത്തുക്കള്‍ കുറച്ചുപേര്‍ നില്ക്കുന്നു. കുറച്ചു നാളുകള്‍ക്കു ശേഷം കാണുന്നതിന്റെ സന്തോഷത്തില്‍ ഞാന്‍ എല്ലാവരെയും കണ്ട് വെളുക്കെ ചിരിച്ചു. ആരും തിരിച്ചു ചിരിക്കാതെ , എന്നെ സഹതാപത്തോടെ നോക്കി.‘എന്തെടാ, എല്ലാവരുമിങ്ങനെ നോക്കുന്നത്’, എന്ന് ചോദിച്ചപ്പോളാണ് ആ കാര്യം ഞാനറിയുന്നത്.
എനിക്ക് ഓര്‍മ്മ നഷ്ടപ്പെട്ടുവെന്നും, ഇന്നലെ ബസ്സില്‍വച്ച് കണ്ട സുഹൃത്തുക്കളെ എനിക്ക് മനസ്സിലായില്ലെന്നും, അവന്മാര് അടിച്ചിറക്കിയിരിക്കുന്നു!