Saturday, December 16, 2006

മഴക്കാലം

മഴയുടെ ആരവം കേട്ടു തുടങ്ങിയത് നിദ്രയുടെ ഏതോ യാമത്തിലാണ്. അതിനാലാവാം അപ്രതീക്ഷിതമായ ഈ അഗതിയുടെ വരവില്‍ പന്തികേട് തോന്നി, കിടക്കയില്‍ നിന്നുമെഴുന്നേറ്റ് കര്‍ട്ടന്‍ മാറ്റി നോക്കിയത്. യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ കണ്ണുകളെ തിരുമ്മി നോക്കി, മരുഭൂമിയില്‍ മഴ തിമിര്‍ത്തു പെയ്യുന്നു. അല്പനേരം ചില്ലുപാളികള്‍ക്കുള്ളില്‍ നിന്നും മഴയെ വീക്ഷിച്ചു. കണ്ടു നിന്നപ്പോള്‍ കൊതി കൂടിയതുകൊണ്ടാവണം, ബാല്‍ക്കണിയിലേക്കിറങ്ങി അതിനെ ഒന്ന് തൊടാന്‍ മനസ്സ് വെമ്പിയത്. കൈവെള്ളയില്‍ മഴത്തുള്ളികള്‍ പതിപ്പിച്ചു, നനവിനെ സ്പര്‍ശിച്ചറിഞ്ഞു. മഴത്തുള്ളികളുടെ തണുപ്പ് ശരീരത്തിന്റെ അഗാതതയിലേക്ക് പടര്‍ന്നിറങ്ങി. മരുഭൂമിയ്ക്ക് ദാനമായിക്കിട്ടിയ മഴയ്ക്ക് ഈശ്വരനോട് നന്ദി പറഞ്ഞിട്ട്, കിടക്കയിലെ വിരിപ്പിനുള്ളിലേക്ക് ശരീരം ചുരുണ്ടുകൂടി.




വീടിന്റെ പിന്നാമ്പുറത്തുള്ള ഇടവഴിയാണ്, ഈ ഇടവഴിയിലൂടെ ഞാന്‍ നഗ്നപാദനായി വെള്ളം തെറ്റിക്കളിക്കുന്നു. വര്‍ഷകാലമായാ‍ല്‍ ഇങ്ങനെയാണ് ഈ ഇടവഴി, ഭൂമിയുടെ അന്തര്‍ഭാഗത്തുനിന്നും തെളിനീര്‍ അതിന്റെ പ്രതലത്തിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കും. തെളിനീര്‍ ചെളിയുള്ള ഇടവഴിയെ ഒരു ഫ്ലഷ് പോലെ എപ്പോഴും വൃത്തിയുള്ളതാക്കുന്നു. ആഞ്ചാം ക്ലാസ്സുകാരനായ എനിക്കും, എന്റെ കൂട്ടുകാര്‍ക്കും ഇതൊരല്‍ഭുതമാണ്. ഭൂമിയുടെ അടിയില്‍ നിന്നും തുടരെ തുടരെ പ്രവഹിച്ചുകൊണ്ടിരിക്കുന്ന പ്രവഹിനിയെ ഞങ്ങള്‍ മണ്ണുകൊണ്ട് ചാലുണ്ടാക്കി വളച്ചു തിരിച്ചും ഒഴുക്കി വിട്ടു. ഇടയ്ക്കിടയ്ക്കിടയ്ക്ക് പൊട്ടുന്ന വളവുകളുടെ അതിരുകള്‍ ഞങ്ങള്‍ വീണ്ടും മണ്ണിട്ട് ശക്തിപ്പെടുത്തി. ഈ വെള്ളത്തിന്റെ ചാല്‍ പാ‍ടത്തിന്റെ അരുകിലെ ചെറിയ അരുവിയുടെ അടുത്തുള്ള ഒരു കുഴിയില്‍ വലിയ ശബ്ദതോടെ ചെന്ന് പതിക്കും. അതിന്റെ അടുത്തു വരെ പോകാനേ ഞങ്ങള്‍ക്ക് വീടുകളില്‍ നിന്നും അനുവാദമുള്ളൂ. പാടത്തിന്റെ നടുവിലെ ആ അരുവിയില്‍ അപ്പോള്‍ ചേട്ടന്മാരെല്ലാം മീന്‍പ്പിടുത്തമായിരിക്കും. അരുവിയില്‍ പോയി മീന്‍ പിടിക്കാ‍ന്‍ എട്ടാം ക്ലാസ്സിലോ ഒന്‍പതിലോ എത്തണം. അതിന് ഇനി മൂന്ന് വര്‍ഷം കൂടെ കാത്തിരിക്കണം. എല്ലാ മഴക്കാലത്തും ഞങ്ങള്‍ ചാലുകളുണ്ടാക്കുമായിരുന്നു. അതിന്റെ വരമ്പുകള്‍ തകര്‍ത്തും, പിന്നീട് പണിതും, വീണ്ടും തകര്‍ത്തും. ചാലുകളുണ്ടാക്കി അതിന്റെ പോക്കിന് ആക്കം കൂട്ടിയിരുന്ന ഞങ്ങളെ വെള്ളം ഒത്തിരി ഇഷ്ടപ്പെട്ടിട്ടുണ്ടാവണം.



പുറത്ത് വന്ന ടാങ്കര്‍ ലോറിയുടെ മഞ്ഞ ലൈറ്റുകളുടെ പ്രതിഫലനം മുറിയുടെ ഭിത്തികളില്‍ പതിച്ചു. ബാല്‍ക്കണിയിലേക്കിറങ്ങി നോക്കി, റോഡ് മുഴുവന്‍ വെള്ളം തളം കെട്ടി നില്‍ക്കുന്നു. മരുഭൂമിയുടെ അന്തര്‍ഭാഗങ്ങളിലേക്കിറങ്ങാനാവാതെ മഴവെള്ളം ചളിനിറഞ്ഞ് റോഡില്‍ നിറഞ്ഞ് നിന്നു. ടാങ്കര്‍ ലോറികള്‍ ആ വെള്ളം കുടിച്ചു വറ്റിയ്ക്കുവാന്‍ കാത്ത് നിന്നു. നേപ്പാളി പയ്യന്മാര്‍ വെള്ളത്തിന്റെ അടിയില്‍ ഒഴുകി വന്ന യന്ത്ര ഭാഗങള്‍ പെറുക്കിയെടുക്കാന്‍ തക്കം പാര്‍ത്ത് നിന്നു. വെള്ളം കുടിച്ചകത്താക്കി ലോറി ദൂരെയെവിടെയ്ക്കോ നീങ്ങി. പയ്യന്മാര്‍ യന്ത്ര സാമഗ്രികള്‍ പെറുക്കി കൂട്ടി. ഏതാനും മിനിറ്റുകള്‍ മാത്രം നീണ്ട പ്രവര്‍ത്തി. റോഡ് വീണ്ടും അതിന്റെ കറുത്ത പ്രതലം കൂടുതല്‍ മനോഹരമായി കാണിച്ച് പുഞ്ചിരിച്ചു, മഞ്ഞവരകള്‍ അതിന്റെ അരികുകളില്‍ ഞാന്‍ ഒലിച്ച് പോകയില്ലാ എന്ന് ഉറപ്പിച്ച് പറഞ്ഞ് ചിറി കോട്ടി നിന്നു.



വീടിനു പിന്നാമ്പുറത്തുള്ള ഇടവഴിയിലൂടെ തോര്‍ത്ത് മുണ്ട് അരയില്‍ ചുറ്റി ഞങ്ങള്‍ നാല്‍‌വര്‍ സംഘം പാടത്തിന്റെ നടുവിലുള്ള അരുവിയിലേക്ക് നീങ്ങുന്നു. ഇടവഴിയില്‍ ചെറിയ പയ്യന്മാര്‍ ചാലുകളുണ്ടാക്കി കളിക്കുന്നു. ഞങ്ങളുടെ ആ നടത്തത്തില്‍ ചില ചാല്‍ വരമ്പുകള്‍ കാലുകൊണ്ട് തകര്‍ത്ത് ഞങ്ങള്‍ കുസൃതി കാട്ടി. വീണ്ടും അവര്‍ ചാലുണ്ടാക്കുന്നത് കണ്ടുനില്‍ക്കാന്‍ ഞങ്ങള്‍ക്ക് തീരെ സമയമുണ്ടായിരുന്നില്ല. എട്ടാം തരത്തില്‍ പഠിക്കുന്ന ഞങ്ങള്‍ നാലിലോ അഞ്ചിലോ പഠിക്കുന്ന ആ പയ്യന്മാരുമായി അടിപിടികൂടുന്നത് അത്ര ശരിയുമല്ലല്ലോ. മഴ തോര്‍ന്ന് നില്‍ക്കുന്ന ആ സമയം അരുവിയിലെ കലക്കവെള്ളത്തില്‍ പരല്‍മീനുകള്‍ ചാടിമറിയുന്നുണ്ടായിരുന്നു. മീന്‍പിടുത്തക്കാരുടെ ചെറിയ കൂട്ടങ്ങളെ അവിടിവിടെയായി ആ അരുവിയുടെ ഇരു കരകളിലും കാണാമായിരുന്നു. കൂട്ടത്തില്‍ ചെറുപ്പക്കാരായ ഞങ്ങളുടെ ആയുധം വലയ്ക്കു പകരം അരയില്‍ തിരുകിയ തോര്‍ത്തുമുണ്ട് ആയിരുന്നു. അത് നിവര്‍ത്തി പരല്‍മീനുകളെ ആവശ്യത്തിന് കോരിയെടുത്തു. ഭാഗ്യമുള്ള മീനുകള്‍ തോര്‍ത്തുമുണ്ടില്‍ പെടാതെ ഞങ്ങള്‍ക്ക് നിര്‍ഭാഗ്യം സമ്മാനിച്ചു. കൂടുതല്‍ മീനുകള്‍ കിട്ടാതെ വന്നപ്പോള്‍ ദൌത്യം മതിയാക്കി, കിട്ടിയ മീനുകള്‍ ചേമ്പിലയില്‍ പകിട്ടിടെടുത്ത്, നേരെ വീട്ടിലേക്കോടി. മഴയത്ത് വീടിനു വെളിയിലിറങ്ങിയതിന്, അമ്മയുടെ കൈയ്യില്‍ നിന്ന് പ്രതീക്ഷിച്ചപോലെ തുടയില്‍ ചുട്ടയടിയും, ശകാരവും കിട്ടി. എങ്കിലും ഉച്ചയൂണിന്, വറുത്ത പരല്‍മീനുകള്‍ കറുമുറാ തിന്നപ്പോള്‍ അടിയുടെ വേദന എവിടെയോ പോയ് മറഞ്ഞു. എന്നാലും ഉത്തരം വ്യക്തമായി കിട്ടാത്ത ഒരു ചോദ്യം മാത്രം മനസ്സിലവശേഷിച്ചു. മീന്‍ പിടിച്ച് നല്‍കിയിട്ടും അമ്മ തുടയില്‍ അടി തന്നന്തെന്തിന്?, അമ്മയ്ക്ക് ജോലി കൂടിയതിനാലോ, അതോ മകന്‍ പിടിച്ചുകൊടുത്ത മീനിന്റെ ആവശ്യമില്ലാതെ കഴിഞ്ഞുകൂടുവാനുള്ള വകയുണ്ടെന്നതിനാ‍ലോ?, അതോ ഭാവിയില്‍ മകന്‍ വെറുമൊരു മീന്‍പിടുത്തക്കാരനായി മാറുമെന്ന ഭയം മൂലമോ?.



കാറൊഴിഞ്ഞ് മേഘം തെളിഞ്ഞു. സൂര്യകിരണങ്ങള്‍ മഴയെ തടഞ്ഞു നിര്‍ത്തി. തലേന്ന് പെയ്ത മഴയില്‍ നഗരം സ്തംഭിച്ചു നില്‍ക്കുന്നു. നിരത്തുകളില്‍ യാതൊരു തിരക്കും കാണുവാനില്ല. പുറത്തേക്കിറങ്ങുവാന്‍ മടിച്ച ആളുകള്‍ അനവധി കാരണങ്ങള്‍ നിരത്തി കിടക്കയില്‍ ചുരുണ്ടു കൂടി. ടാങ്കര്‍ ലോറികള്‍ ബാക്കിയുള്ള വെള്ളക്കുഴികള്‍ വറ്റിക്കുന്നു. ഈ മരുഭൂമിയില്‍ ഇന്നലെ മഴ തകര്‍ത്തു പെയ്തത് നിങ്ങളറിഞ്ഞില്ലേ? റേഡിയോകള്‍ക്ക് വിഷയ ദാരിദ്രം താല്‍ക്കാലികമായി മാറിക്കിട്ടി. ചെറിയ വെള്ളക്കെട്ടുകളില്‍ വാഹനം നിന്ന് പോയവര്‍ അക്ഷമരായി കാണപ്പെട്ടു. അഴുക്കു പുരണ്ട വാഹനം കണ്ട് സഹികെട്ട അതിന്റെ ഉടമകള്‍ സര്‍വീസ് സെന്ററുകളുടെ മുന്‍പില്‍ നിരനിരയായി കാത്ത് കിടന്നു.



തെങ്ങോലകള്‍ക്കിടയില്‍ സൂര്യകിരണം തെളിഞ്ഞു വന്നു. മഴ അല്പം നേരത്തേക്ക് വിട പറഞ്ഞിരിക്കുന്നു. വരാന്തയിലെ ചാരുകസേരയിലിരുന്ന് പത്രത്തിന്റെ താളുകള്‍ മറിച്ചു നോക്കി. താഴ്ന്ന സമീപ പ്രദേശങ്ങളെല്ലാം വെള്ളത്തിന്റെ പിടിയിലായിരിക്കുന്നു. കാലവര്‍ഷം ഇനിയും ശക്തി പ്രാപിച്ചേക്കാം. വെള്ളം കയറിയ പ്രദേശങ്ങളിലെ ആളുകള്‍ ദുരിധാശ്വാസ ക്യാമ്പുകളിലേക്ക് നീങ്ങുന്നു. പകര്‍ച്ചവ്യാധികള്‍ പടരുന്നു. വെള്ളം എല്ലാ വര്‍ഷവും തങ്ങളുടെ ഭവനത്തെ മുക്കികളയുമെന്നറിഞ്ഞിട്ടും ഗത്യന്തരമില്ലാതെ താഴ്ന്ന പ്രദേശങ്ങളില്‍ തന്നെ കഴിയേണ്ടി വരുന്നവര്‍. നൂറ്റിയന്‍പത് വര്‍ഷം പഴക്കമുള്ള ഡാം ഏതു നിമിഷവും തുറന്ന് വിട്ടേയ്ക്കാമെന്ന മുന്നറിയിപ്പ് ഉച്ചഭാഷണിയിലൂടെ നിരത്തുകളില്‍ വന്നുകൊണ്ടേയിരുന്നു. വീടിന്റെ പിന്നാമ്പുറത്തെ ഇടവഴിയില്‍ കുട്ടികളുടെ കരച്ചിലുകളും, സ്ത്രീകളുടേയും പുരുഷന്മാരുടെയും ആ‍ക്രോശങ്ങളും, പാത്രങ്ങളുടെ കൂട്ടിമുട്ടലുകളും കേള്‍ക്കാം. അടുത്തുള്ള സ്കൂളിന്റെ ക്ലാസ്സ് മുറികളാണിനി ആ കുട്ടികള്‍ക്കും, മാതാപിതാക്കള്‍ക്കും കുറച്ചു ദിവസത്തേക്ക് ഭവനം. പുതിയ അയല്‍ക്കാര്‍, കുട്ടികള്‍ക്ക് അയല്‍‌പ്പക്കത്ത് പുതിയ കൂട്ടുകാര്‍, ചെറുപ്പക്കാര്‍ക്ക് അയല്‍‌പ്പക്കത്ത് പുതിയ പ്രണയിനികള്‍, മുതിര്‍ന്നവര്‍ക്ക് പറിച്ചുനടലിന്റെ പ്രാരബ്ദ്ധങ്ങള്‍, വൃദ്ധര്‍ക്ക് തീക്ഷ്ണമായ തണുപ്പിന്റെ വ്യഥകള്‍.



രണ്ടാഴ്ച നീണ്ടു നിന്ന മഴ പെയ്തൊഴിഞ്ഞു. നിരത്തുകളില്‍ തിരക്കേറിവന്നു. ശേഷിച്ച വെള്ളക്കെട്ടുകള്‍ ടാങ്കര്‍ ലോറികള്‍ വറ്റിയ്ക്കുന്നു, റോഡിലെ അഴുക്കുകള്‍ മുനിസിപ്പാലിറ്റി ജീവനക്കാര്‍ വൃത്തിയാക്കുന്നു. ഋതുഭേദങ്ങളില്ലാത്ത ഈ മരുഭൂമിയില്‍ പെയ്തിറങ്ങിയ മഴയില്‍ നനഞ്ഞു കുതിര്‍ന്ന മണല്‍പ്പരപ്പ് കാറ്റില്‍ പറന്നുയര്‍ന്ന് സ്ഥാന ചലനം കിട്ടാനാവാതെ വിറങ്ങലിച്ച് നിന്നു. മനുഷ്യര്‍ തങ്ങള്‍ക്ക് വിരളമായി കാണുവാന്‍ കിട്ടുന്ന വെള്ളച്ചാട്ടങ്ങള്‍ കാണുവാനായി മലമടക്കുകളിലേക്ക് യാത്രയായി. മഴ ധാരാളമായി കണ്ടിട്ടുള്ള ബംഗ്ലാദേശി സ്വദേശി നിര്‍വികാരനായി വെളുത്ത പാന്റുമണിഞ്ഞ് ചെളി നിറഞ്ഞ നിരത്തുകളിലൂടെ നടന്നകന്നു. മുണ്ടു മടക്കികുത്തി വെളിയില്‍ നടക്കാന്‍ കഴിയാതെ വിഷണ്ണനായ ദൈവത്തിന്റെ സ്വന്തം നാട്ടുകാ‍രന്‍ പാന്റ് മടക്കി വച്ച് ആ നിരത്തുകളിലൂടെ പാദരക്ഷകള്‍ അകാരണമായി ഉരച്ച് ശബ്ദമുണ്ടാക്കി അസ്വസ്ഥനായി നടന്നകന്നു.



മരുഭൂമിയിലെ മഴ എപ്പോളുമെന്നപോലെ മാദ്ധ്യമങ്ങള്‍ക്ക് വലിയ വാര്‍ത്തയായിരുന്നു. മാദ്ധ്യമങ്ങളുടെ വെബ് സൈറ്റുകള്‍ മഴകാ‍ഴ്ചകളുടെ ചിത്രങ്ങള്‍ മാത്രമടങ്ങിയ പാക്കേജ് ഡൌണ്‍ലോട് ചെയ്യാന്‍ ഉപയോഗ്ത്താക്കളെ പ്രേരിപ്പിച്ചു. റേഡിയോ നിലയങ്ങള്‍ മഴ സംഗീതം തുടര്‍ച്ചയായി പ്രക്ഷേപണം ചെയ്ത് മഴയുടെ കുളിര്‍മയ്ക്ക് ആക്കം കൂട്ടി. വെള്ളം ഊര്‍ന്ന് പോകുവാന്‍ സ്ഥലമില്ലാതെ വിമ്മിഷ്ടപ്പെട്ട മണല്‍തരികള്‍ മഴ നിലച്ചപ്പോള്‍ കിട്ടിയ സൂര്യരശ്മികളില്‍ വെട്ടിത്തിളങ്ങി. ഇനി ഇത്തരം വിമ്മിഷ്ടങ്ങള്‍ വിദൂരതയില്‍ മാത്രമ്മെന്നോര്‍ത്ത് അവ സമാശ്വസിച്ചു. മഴമൂലം വേഗത നഷ്ടപ്പെട്ട വാഹനങ്ങള്‍ കൂടുതല്‍ വേഗതയില്‍ നിരത്തുകളിലൂടെ ചീറിപ്പാഞ്ഞു. വല്ലപ്പോഴും നനഞ്ഞു കുതിരാന്‍ മാത്രം വിധിയ്ക്കപ്പെട്ട ഡാമുകളുടെ കോണ്‍ക്രീറ്റ് ഭിത്തികള്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ ദുരവസ്ഥയോര്‍ത്ത് അസൂയാലുക്കളായി.



രണ്ട് മാസം നീണ്ടു നിന്ന മഴയുടെ ആരവം കെട്ടടങ്ങി. താല്‍ക്കാലിക ക്യാമ്പുകളില്‍ നിന്നും താമസക്കാര്‍ വെള്ളമൊഴിഞ്ഞ സ്വന്തം വീടുകളിലേക്ക് ചേക്കേറുന്നു. കുട്ടികള്‍ പുതിയ കൂട്ടുകാരോട് വിടപറയുന്നു, ചെറുപ്പക്കാര്‍ പുതിയ പ്രണയിനികളോട് വീണ്ടും കാണാം എന്ന് കണ്ണുകൊണ്ട് ആംഗ്യം കാണിക്കുന്നു. വൃദ്ധര്‍ സുഹൃത്തുക്കളോട് ദൈവേഷ്ടമുണ്ടെങ്കില്‍ അടുത്ത വര്‍ഷം..., എന്നു പറഞ്ഞ് പിരിയുന്നു. മുതിര്‍ന്നവര്‍ ഈ വര്‍ഷത്തെ പുനരധിവാസം ഭംഗിയുള്ളതാക്കാന്‍ സ്വന്തം വീടുകള്‍ വൃത്തിയുള്ളതാക്കുന്നു. വെള്ളപ്പൊക്കത്തില്‍ ചത്തൊടുങ്ങി ദുര്‍ഗ്ഗന്ധം വമിക്കുന്ന ആടുമാടുകളുടെ ശരീരാവശിഷ്ടങ്ങള്‍ മറവുചെയ്‌വാന്‍ മനുഷ്യര്‍ മണ്ണില്‍ കുഴികളെടുക്കുന്നു. അനാഥമായി വെള്ളത്തില്‍ ഒലിച്ചു വരുന്ന ശരീരാവശിഷ്ടങ്ങള്‍ കൊത്തിയെടുക്കുവാന്‍ കഴുകന്‍‌മാര്‍ അരുവിയുടെ ഇരുവശവും വട്ടമിട്ടു പറക്കുന്നു. പകര്‍ച്ചവ്യാധി ചിക്കുന്‍ ഗുനിയ എന്ന രൂപത്തില്‍ പടര്‍ന്ന് പിടിച്ചു. മുന്‍വര്‍ഷങ്ങളിലെ ജപ്പാന്‍ ജ്വരത്തേക്കാളും, ഡെങ്കിപ്പനിയെക്കാളും, എലിപ്പനിയെക്കാളും, "ചിക്കുന്‍" സംഹാരശേഷിയുള്ളവനായിരുന്നു. "ചിക്കുന്‍" സംഹാര താണ്ഡവമാടിയപ്പോള്‍ രാഷ്ടീയക്കാര്‍ തമ്മില്‍ തമ്മില്‍ ചെളി വാരിയെറിഞ്ഞ് തടിതപ്പി. മരണമടഞ്ഞവര്‍ സ്വന്തക്കാര്‍ക്ക് തീരാനഷ്ടം സമ്മാനിച്ച്, വീടിന്റെ ഭിത്തികളില്‍ ഒരു ചിത്രമായി അവശേഷിച്ചു.



കുറച്ചു ദിവസങ്ങള്‍ സൂര്യന്‍ അതിശക്തമായി തന്റെ സാന്നിദ്ധ്യമറിയിച്ചതിനാലാവണം വീടിന്റെ പിന്നാമ്പുറത്തെ ഇടവഴിയിലെ വെള്ളത്തിന്റെ വരവ് നിലച്ചുപോയത്. മറ്റൊരു മഴയുടെ വരവ് തീരെ പ്രതീക്ഷിക്കാത്ത ഒരു വെള്ളിയാഴ്ച രാത്രിയിലായിരുന്നു വീണ്ടും മഴ പെയതു തുടങ്ങിയത്. ഇടതടവില്ലാതെ പെയ്ത മഴ വീണ്ടും താഴ്ന്ന പ്രദേശങ്ങളില്‍ പ്രളയമുണ്ടാക്കി. മറ്റൊരു പറിച്ചു നടലില്‍ വിറളിപൂണ്ട താഴ്ന്ന പ്രദേശത്തെ താമസക്കാര്‍ വീടിന്റെ പിന്നാമ്പുറത്തെ ഇടവഴിയിലൂടെ രാത്രിയിലെപ്പോഴോ ആക്രോശവുമായി കടന്നു പോയി.



രാവിലെ വീടിന്റെ പിന്നാമ്പുറത്തെ ഇടവഴിയില്‍ നിന്നും ചൂളമടി കേട്ടു, എനിക്ക് മഴയില്‍ ആഹ്ലാദിക്കുവാന്‍ സമയമായി എന്ന സുഹൃത്തുക്കളുടെ സൂചനയാണ് ആ ചൂളമടി. അപ്പുറത്തെ ചിറയില്‍ വെള്ളം പൊങ്ങിയിരിക്കുന്നു. അവിടെ ഇനി ഞങ്ങള്‍ ചങ്ങാടമിറക്കും. വെള്ളത്തിന്റെ പ്രതലത്തില്‍ തുഴഞ്ഞ് നടന്ന്, അറിഞ്ഞും അറിയാതേയും ചങ്ങാടം മറിച്ച്, മുങ്ങിയും പൊങ്ങിയും ഞങ്ങള്‍ സമയം ചെലവിടും. പ്രാരാബ്ദങ്ങളില്ലാത്ത, വ്യഥകളില്ലാത്ത, പരിഭവങ്ങളില്ലാത്ത, രോഗങ്ങളില്ലാത്ത എന്റെ കാതുകളില്‍, ചൂളമടിയുടെ ശബ്ദം, മഴയുടെ ആരവത്തെക്കാ‍ള്‍ ശക്തിയേറിതായിരുന്നു.

10 comments:

പരസ്പരം said...

ഒരല്‍പ്പം നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു പോസ്റ്റ്; ഒരു മഴ കഥ. ഈ മരുഭൂമിയില്‍ മഴ തകര്‍ത്തു പെയ്തപ്പോള്‍ എന്തൊക്കെയോ എഴുതി ഒടുവില്‍ ഒരു കഥയായി മാറി. ഈ മഴക്കാലത്തിന്റെ അഭിപ്രായങ്ങളറിയിക്കണേ ബൂലോഗരേ..

സു | Su said...

യാഥാര്‍ത്ഥ്യങ്ങളും, ഓര്‍മ്മകളും കൂടിക്കലര്‍ന്ന് മഴയായി പെയ്തു.

മഴ:) ഏതു രൂപത്തിലും എനിക്കിഷ്ടം.

Anonymous said...

ഇവിടെ പുറത്തും മഴ..മഴ ആഘൊഷിച്ച്രിരുന്ന കുട്ടികാലം ഒറ്മിപ്പിച്ചതിനു നന്ദി..ഹൊര്‍ലിക്ക്സ് കുപ്പിയില്‍ പിടിചിട്ടിരുന്ന പാവം പരല്‍ മീനുകളെയും ഒര്‍ത്തു പോ‍ായി
-പ്രിയംവദ

വിചാരം said...

മഴക്കാലമില്ലെങ്കില്‍ മലയാളിയുണ്ടോ ..
പരല്‍ മീനുകളെ തോര്‍ത്തില്‍ പിടിക്കാത്ത മലയാളിയുണ്ടോ
ആറ്റില്‍ ചാടി തിമിര്‍ക്കാത്ത മലയാളി മലയാളിയാണോ
കുഞ്ഞുനാളിലെ ഓര്‍മ്മകളെ
ഓര്‍മ്മിപ്പിച്ചതിന് പരസ്പരത്തിന് നന്ദി

പരസ്പരം said...

സു: നന്ദി

പ്രിയംവദ: നന്ദി, ബ്ലോഗില്ലെങ്കില്‍ ഒരു ബ്ലോഗ് തുടങ്ങൂ, എന്തിനിങ്ങനെ അനോണിയാവുന്നു?

വിചാരം: നന്ദി

വിചാരം said...

എല്ലാ ബ്ലോഗേര്‍സ്സിനും കുടുംബാംഗങ്ങള്‍ക്കും
സ്നേഹവും സന്തോഷവും
കരുണയും ദയയും
നന്മ നിറഞ്ഞ വിചാരങ്ങളും നിറഞ്ഞ
പുതുവത്സരാശംസകള്‍
നേരുന്നു

വര്‍ണ്ണമേഘങ്ങള്‍ said...

മഴ ...
മലയാള മണ്ണില്‍ പെയ്തിറങ്ങുമ്പോള്‍ മനോഹരിയായവള്‍.
നന്നായി.

തറവാടി said...

:)

Sapna Anu B.George said...

സ്വപ്നങ്ങളും യാഥാര്‍ത്ഥ്യങ്ങളുടെ,ഏറ്റുമുട്ടലുകള്‍
പ്രവാസികളെ നിങ്ങളുടെ തീരാ വ്യഥ,വീര്‍പ്പുമുട്ടല്‍
നിര്‍ന്നിമേഷനായി,നിര്‍വ്വികാരനായി നില്‍പ്പൂ കാലം
മഴയായി,കാറ്റായി,പൊടിയായി,നിന്‍ ജീവനില്‍

മരമാക്രി said...

താങ്കള്‍ അത്യാവശ്യമായി എഴുത്ത് നിര്‍ത്തണം. ഞാന്‍ തുടങ്ങി.