Saturday, April 15, 2006

ജാലകങ്ങള്‍ .... (വിന്‍ഡോസ്‌)

ജാലകത്തിലൂടെ ഒരു ശലഭം പറന്നുവന്ന്‌ എണ്റ്റെ ചിന്തകളെ അലോസരപ്പെടുത്തി. എണ്റ്റെ ചിന്തകള്‍ക്ക്‌ വിഘ്നം വരുത്തുവാന്‍ സ്രിഷ്ടി അതിനെ അയച്ചിരിക്കുന്നു. ഞാന്‍ ആദ്യം അതിനെ കൊല്ലുവാനൊരുംബെട്ടെങ്കിലും പെട്ടെന്നുണ്ടായ എണ്റ്റെ മനം മാറ്റത്തില്‍ അതിനെ കടന്നുവന്ന ജാലകത്തിലൂടെത്തന്നെ ആട്ടിയൊടിച്ച്‌ ജാലകപാളികള്‍ വലിച്ചടക്കുന്നതിനിടയില്‍ അത്‌ തിരിച്ചുവന്ന്‌ പാളികള്‍ക്കിടയില്‍ ഞരിഞ്ഞമര്‍ന്നു. രക്ഷിക്കാനാഗ്രഹിച്ച ആ പ്രാണനെ ജാലകമെന്ന ആരാച്ചാര്‍ കീഴടക്കി.



ജാലകങ്ങല്‍ ഇന്നു ലോകത്തിണ്റ്റെ തന്നെ വാതായനങ്ങളാണു. നൈര്യാശ്യമാര്‍ന്ന രാത്രികളില്‍ ഈ ജനാലകളിലൂടെ വന്ന നിലാവില്‍ എത്രയൊ നിരാശകള്‍ പ്രത്യാശകള്‍ക്കിടം നല്‍കി. കമ്പ്യൂട്ടറിലും ജാലകങ്ങളുടെ അതിപ്രസരമാണു. ഒരു ജാലകം തുറന്നു മറ്റൊന്നിലേക്കും, പിന്നീടവിടുന്നു മറ്റൊരിടത്തേക്കും.അതികായകനായ വ്യക്തിയോടും അദ്ദേഹത്തിണ്റ്റെ ലോകോത്തര നിലവാരമുള്ള കണ്ടുപിടുത്തത്തോടും ജാലകത്തിനു വളരേയധികം കടപ്പാട്‌. ജാലകത്തിലൂടെ ലോകം പിടിച്ചടക്കിയ ആ കമ്പ്യൂട്ടര്‍ അധികായകന്‍ എപ്പോഴെങ്കിലും തണ്റ്റെ വീടിണ്റ്റെ ജാലകത്തിലൂടെ മാനം നോക്കിയിരുന്നു തണ്റ്റെ നേട്ടങ്ങളെകുറിച്ച്‌ അയവിറക്കിയിട്ടുണ്ടാവും.അദ്ദേഹം ഈ ജനാലകള്‍ കണ്ടുപിടിച്ചില്ലായിരുന്നെങ്കില്‍ ലോകത്തിണ്റ്റെ ഗതി മറ്റൊരു ദിശയിലായിരുന്നിരിക്കാം.



കവുംങ്ങോടത്തെ ഗോപാലനാശാരി ജനാലയുടെ ഉരുപ്പടികള്‍ ചിന്തേരിടുമ്പോള്‍ ലോക ഗതിതന്നെ നിയന്ത്രിക്കാവുന്ന യന്ത്രത്തിനെയാണു താന്‍ സ്രിഷ്ടിക്കുന്നതെന്നു ചിന്തിച്ചിരുന്നിരിക്കില്ല. പകരം അദ്ദേഹം എപ്പൊളത്തെയും പോലെ അടുത്തുകൂടി ഇഴഞ്ഞു നീങ്ങുന്ന ഉറുംബുകളുടെ പ്രഷ്ടത്തില്‍ ഉളിമുട്ടിച്ച്‌ അതിണ്റ്റെ പിടച്ചിലുകണ്ടു രസിച്ചുകൊണ്ടിരുന്നു.



പൊതു ഗതാഗതവാഹനമായ ശകടത്തിലും പുതുമ കൈവരിക്കാനായി സ്പടികജാലകങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. കല്ലേറിണ്റ്റെ പ്രഹരത്തില്‍ വ്യക്തമായ ശബ്ദത്തോടെ തങ്ങളുടെ സമരത്തിനു ഒട്ടേറെ പിന്തുണ തന്നിരുന്ന സ്പടികജനാലകളെ രാഷ്ട്രീയക്കാരും സമരമുന്നണികളും ഒരുപാടു പ്രേമിച്ചിരിക്കണം. പ്രബുദ്ധരായ ജനങ്ങള്‍ മന്ദമാരുതന്‍ ഉള്ളില്‍ യദ്ദേഷ്ടം കയറിയിറങ്ങുന്നതിനു സ്പടികങ്ങള്‍ വിഘ്നം വരുത്തുന്നു എന്നു കണ്ടെത്തിയതൊടെ പഴയരീതിയില്ലുള്ള തുറന്ന ജാലകങ്ങല്‍ തിരിച്ചുവന്നു. കേരളത്തിലെ ബസ്സുകളുടെ തുറന്ന ജാലകങ്ങള്‍ ചെന്നൈപട്ടണനിരത്തിലോടുംബോള്‍ ,തണ്റ്റെ കന്നിയാത്രയില്‍ മൂക്കത്തു വിരലമര്‍ത്തി പാവം നംബൂതിരി സഹയാത്രികനോടു ആരാഞ്ഞു, ഇവിടെയുള്ളവര്‍ വെളിക്കിരിക്കുനതു പൊതു നിരത്തിലാണോയെന്ന്‌?. ഇവിടുത്തെ മനുഷ്യര്‍ക്കു ഇതാണു ശീലം, കൂടെ വെളുപ്പിനെയുള്ള യാത്രയില്‍ ഒരുപാടു കറുത്ത പ്രഷ്ടങ്ങളും കാണാമല്ലൊ എന്നു മറുപടി.ഇണ്റ്റര്‍ സ്റ്റേറ്റ്‌ വണ്ടികളില്‍ ഇപ്പോളും സ്പടികജാലകങ്ങള്‍ തുടരുന്നതിനൊരുകാരണവും ഇതായിരിക്കാം. ഏങ്കിലും സമരക്കാരുടെ തീഗോളം തുറന്ന ജാലകത്തിലൂടെ ദാനമായി ലഭിച്ച സ്ത്രീ ഒരു ദീര്‍ഗ്ഗനിശ്വാസം വിട്ടിരുന്നിരിക്കണം.



നീലനിറത്തിനു ആധിക്ക്യമുള്ള ഈ കമ്പ്യൂട്ടര്‍ ജനാലകള്‍ എന്നും എത്രെയൊ ദേശങ്ങളില്‍ തുറക്കുകയും അടക്കപ്പെടുകയും ചെയ്യുന്നു. ആരും വെറുക്കാത്ത എല്ലാവരും സ്നേഹിച്ചുപോയ ജാലകമെന്ന ഈ ഞാന്‍ സ്നേഹത്താല്‍ വീര്‍പ്പുമുട്ടി അല്‍പമൊക്കെ അഹങ്കാരം കാണിക്കുന്നതായി നിങ്ങള്‍ക്ക്‌ തോന്നുന്നുണ്ടെങ്കില്‍ ഈ ഭൂലോഗത്തില്‍ എല്ലായ്പ്പോഴും എല്ലാ നിമിഷങ്ങളിലും നിങ്ങള്‍ക്ക്‌ ഞാന്‍ ആവശ്യമായി വരുന്നതുകൊണ്ടാവാം..

2 comments:

Anonymous said...

welcome..

Sapna Anu B.George said...

സ്വാഗതം സുഹ്രുത്തേ! മറ്റൊരു മരുഭൂമിയില്‍, ജീവിക്കാന്‍ തത്രപ്പെടുന്നതിന്റെയിടയില്‍, വായിക്കാന്‍ തരപ്പെട്ടത്‌ ഇന്നാണ്, സ്വാഗതം, കഴുകനും കുട്ടിയുടെയും ചിത്രം ഹ്രുദയം കീറിമുറിച്ചു... സാഹിത്യ ശകലങ്ങളും, ശലഭങ്ങളും, വളരെ നന്നായിരിക്കുന്നു, ഒരു ഖത്തറിയായ കോട്ടയംകാരി.‍